കടം കുറയ്ക്കാമെന്നത് പ്രതീക്ഷ; ചെലവേറുമെന്നത് കട്ടായം
February 6, 2023
Ongoing neglect of youth skilling will cost India heavily
February 7, 2023

അടിസ്ഥാനസൗകര്യ വികസനത്തിലൂന്നിയും മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചും

പ്രതീക്ഷിച്ചതുപോലെ ഈ വർഷവും അടിസ്ഥാനസൗകര്യ വികസനത്തിലും മൂലധനച്ചെലവിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ബജറ്റാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി മോദി സർക്കാരിന്റെ പ്രവണത ഇതാണ്, പ്രത്യേകിച്ചും റെയിൽവേ, റോഡുകൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളെയും സ്പർശിക്കാൻ ബജറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും റവന്യൂ പിരിവ്, നികുതി പിരിവ് എന്നിവയുടെ കാര്യത്തിൽ തങ്ങൾക്കുണ്ടായ നേട്ടങ്ങൾ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ജിഡിപിയുടെ 3.3 ശതമാനമാണ് അടിസ്ഥാന മേഖലയുടെ വികസനത്തിന് വേണ്ടി ഇത്തവണ മാറ്റിവെച്ചിരിക്കുന്നത്.

ഏഴ് അടിസ്ഥാന ആശയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്: എല്ലാവരെയും ഉൾകൊണ്ടുള്ള വികസനം, റീച്ചിങ് ലാസ്റ്റ് മൈൽ, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാധ്യതകളെ അഴിച്ചുവിടുക, ഹരിത വളർച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിവയാണത്. ഇവയിൽ ഒരോന്നും എടുത്ത് പരിശോധിക്കുമ്പോൾ എല്ലാ മേഖലയിലേക്കും ഒരു എത്തിനോട്ടം നടത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. കൂടാതെ മധ്യവർഗത്തിന് താൽപര്യമുള്ള ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുക വഴി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കുള്ള ഒരു സൂചനയും ധനകാര്യമന്ത്രി ബജറ്റിൽ നൽകുന്നുണ്ട്.

ബജറ്റ് പ്രസംഗത്തിൽ ഡിജിറ്റലിനെക്കുറിച്ച് കാര്യമായ പരാമർശമില്ലെങ്കിലും ഡിജിറ്റലിന്റെ പ്രാധാന്യം ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വിവരിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിൽ ടെക്നോളജി ഉപയോഗിച്ച് ആരോഗ്യ, കാർഷിക സെക്ടറിൽ നേട്ടങ്ങൾ ഉണ്ടാക്കാമെന്നാണ് ബജറ്റിൽ പറഞ്ഞുവെക്കുന്നത്. കസ്റ്റംസ് തിരുവ കുറയ്ക്കുന്നതു വഴി ആഭ്യന്തര ഉൽപാദനത്തിന് ഊന്നൽ നൽകുമെന്നും ബജറ്റിൽ പറയുന്നു. ഗ്രാമീണ മേഖലയിൽ നിലനിൽക്കുന്ന മാന്ദ്യത്തിന് അറുതി വരുത്തുവാൻ പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അപ്പോഴും മാൻഹോൾ ക്നീനിങ്ങിനെ മെഷീൻ ക്ലീനിങ്ങ് ആക്കുമെന്നുള്ളത് ബജറ്റിലെ വലിയ ഒരു പ്രഖ്യാപനമാണ്.

കാർഷികരംഗത്ത് കർഷകരും സർക്കാരും വ്യവസായികളും ഒന്നിച്ചുള്ള കാർഷികവിപണി വിപുലീകരണത്തിനും, മറ്റ് അനുബന്ധ സേവനങ്ങൾക്കും വേണ്ടി 2200 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. മത്സ്യമേഖലയ്ക്കു വേണ്ടി 6000 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. അപ്പോഴും ഗ്രാമീണ തൊഴിൽ മേഖലയിലെ മഹാത്മാഗാന്ധി ഗ്രാമീൺ തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 73000 കോടി വകയിരുത്തിയപ്പോഴും യഥാർത്ഥത്തിൽ 89400 കോടി രൂപ വരെ ചെലവാക്കി എന്നാണ് കണക്കുകൾ പറയുന്നത്.

20 ലക്ഷം കോടിയിലേക്ക് കർഷകരുടെ വായ്പാപരിധി ഉയർത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തിൽ ഏതെല്ലാം തരത്തിൽ അവർക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുൻകാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടർച്ചയായുള്ള പരാമർശങ്ങളൊന്നും ഇത്തവണത്തെ ബജറ്റിൽ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാൽ, പ്രധാനമന്ത്രി ഗരീബ് യോജന നിർത്തിവെക്കുന്നു എന്നത് ബജറ്റിൽ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്. നഗരവൽകരണത്തിന്റെ ഭാഗമായി ഒട്ടനവധി സ്കീമുകളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇപ്രാവശ്യവും ഒരു പുതിയ പദ്ധതി പഖ്യാപിച്ചിട്ടുണ്ട്. 10000 കോടി രൂപയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഡെവലെപ്മെന്റ് ഫണ്ട് ടയർ 2, 3 നഗരങ്ങൾക്കായി ചെലവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറുകിട ഇടത്തരം തൊഴിൽ മേഖലയിൽ അടിസ്ഥാന വികസന സൌകര്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ വരെ ഉൽപാദനമുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളെ ടാക്സ് റിബേറ്റിലേക്ക് കൊണ്ടുവന്നിട്ടുള്ളത് അതിൽ പ്രധാനപ്പെട്ട ഒന്നാണ്.

ബജറ്റിൽ പ്രഖ്യാപിച്ച 50 പുതിയ എയർപോർട്ടുകളും ഹെലിപ്പാഡുകളും പ്രാദേശിക കണക്ടറ്റിവിയെ മെച്ചപ്പെടുത്തുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നുണ്ട്. പുതിയ കാലഘട്ടത്തിന് അനുസൃതമായി ദേശീയ ഹെഡ്രജൻ മിഷന് വേണ്ടി 19700 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. റെയിൽവേയ്ക്ക് വേണ്ടി 240000 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. റെയിൽവെ വികസനം ഈ സർക്കാരിന്റെ നയപരിപാടികളിൽ പ്രധാനമായ ഒന്നാണല്ലോ.

ഗ്രീൻ എനർജി ട്രാൻസിഷന്റെ ഭാഗമായി ഒട്ടനവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ കടന്നുവന്നിട്ടുണ്ട്. 35000 കോടി രൂപയാണ് ഈ എനർജി ട്രാൻസിഷന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ ചതുപ്പുനിലങ്ങളുടെ സംരക്ഷണത്തിനും അവയെ മെച്ചപ്പെട്ട നിലയിൽ സംരക്ഷിക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നു.

മധ്യവർഗത്തെ ഊന്നികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. മധ്യവർഗത്തിന് ഇളവ് ചെയ്ത് കൊടുത്ത ടാക്സ് റിബേറ്റുകളും ഇന്നത്തെ സാമ്പത്തിക രംഗത്ത് എത്ര പേർക്ക് ഗുണകരമാകും എന്നുള്ളത് നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി തെരഞ്ഞെടുപ്പിൽ ഭരണകക്ഷി ഉയർത്തിക്കാട്ടിയിട്ടുള്ളത് അടിസ്ഥാന മേഖയിലെ വികസനമാണ്. അതിനാൽ തന്നെ അടിസ്ഥാന മേഖലയിൽ ഊന്നിക്കൊണ്ടുള്ള ബജറ്റ് ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നില്ല.

ഡോ. ഡി. ധനുരാജ്
(ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്)

This was first published on Wednesday, Feb 4, 2023, in ‘ Samayam Malayalam ’ Read it here…

Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.

Chairman at Centre for Public Policy Research |  + posts

Dr Dhanuraj is the Chairman of CPPR. His core areas of expertise are in international relations, urbanisation, urban transport & infrastructure, education, health, livelihood, law, and election analysis. He can be contacted by email at [email protected] or on Twitter @dhanuraj.

D Dhanuraj
D Dhanuraj
Dr Dhanuraj is the Chairman of CPPR. His core areas of expertise are in international relations, urbanisation, urban transport & infrastructure, education, health, livelihood, law, and election analysis. He can be contacted by email at [email protected] or on Twitter @dhanuraj.

Leave a Reply

Your email address will not be published. Required fields are marked *