NEP and Higher Education: Translating Policy into Action
January 23, 2021
Despite new football turfs and stadiums, Kerala yearns for playgrounds
January 27, 2021

കോവിഡ് വ്യാപന നിയന്ത്രണം: ചൈനയിലെ ഹ്യൂബെയിലും കേരളത്തിലും

News report on the Research Paper by CPPR Comparative Study of the Covid-19 Outbreak in the Hubei Province of China and the Indian State of Kerala published in Manorama Online.

കുറച്ചുകാലത്തേക്കാണെങ്കിൽ പോലും കോവിഡ് വ്യാപനം വിജയകരമായി തടയുന്നതിൽ ചൈനയും കേരളവും മികവു പുലർത്തിയെന്നു വിലയിരുത്തുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) പഠന റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. തികച്ചും വിഭിന്നമായ രാഷ്ട്രീയ–സാമൂഹിക സാഹചര്യങ്ങളിൽനിന്നാണ് ഇതു സാധ്യമായത്. തുടർന്നു കോവിഡ് വ്യാപനം വീണ്ടും കണ്ടുതുടങ്ങിയെങ്കിലും ആഴ്ചകളോളം വ്യാപനത്തിനു തടയിടുന്നതിൽ കേരളവും ചൈനയിലെ ഹ്യൂബെ പ്രവിശ്യയും ഒരുപോലെ വിജയിച്ചെന്നാണു പഠനം പറയുന്നത്.

ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന ഘട്ടത്തിൽനിന്നു രോഗവ്യാപനം ഉയരുകയും പിന്നീടു സർക്കാരിന്റെ നിയന്ത്രണ, ആരോഗ്യപരിപാലന നടപടികളിലൂടെ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു ലോകത്തുതന്നെ ശ്രദ്ധേയമായ രണ്ടു മേഖലകളായിരുന്നു ഹ്യൂബെയും കേരളവും. ആ ഘട്ടത്തെ മാത്രം ആസ്പദമാക്കിയാണു സിപിപിആർഐ ഈ പഠനത്തിൽ ഏർപ്പെട്ടത്. പിന്നീടു ലോകത്തു മറ്റിടങ്ങളെപ്പോലെ ഇവിടങ്ങളിലും രോഗവ്യാപനം പിന്നെയും തുടർന്നു.

ചൈനയിൽ കമ്യൂണിസ്റ്റ് ഭരണകൂടമാണുള്ളത്. കേരളത്തിലാകട്ടെ കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാരും. ചൈനയുടെ മറ്റുപ്രവിശ്യകളിൽ കോവിഡ് പടർന്നുകയറുമ്പോഴും മധ്യപൂർവ മേഖലയിലെ ഹ്യൂബെ വേറിട്ടുനിന്നു. 

സിപിപിആർ സീനിയർ ഫെലോ മുരളീധരൻ നായർ, റിസർച്ച് സ്കോളർ മധു ശിവരാമൻ, സീനിയർ റിസർച്ച് അസോഷ്യേറ്റ് നിസ്സി സോളമൻ, റിസർച്ച് അസോഷ്യേറ്റ് ഏഞ്ജല സിസിലി ജോസഫ്, ചെയർമാൻ ഡി.ധനുരാജ് എന്നിവരാണു പഠനം നടത്തിയത്. ഇരു ദേശങ്ങളിലെയും രോഗപ്രതിരോധ നടപടികളുടെ സാമൂഹിക–രാഷ്ട്രീയ–സാമ്പത്തിക ഘടകങ്ങളെ വിലയിരുത്തുന്ന സമഗ്രമായ പഠന റിപ്പോർട്ട് www.cppr.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

രസകരമായ താരതമ്യങ്ങൾ പഠനറിപ്പോർട്ടിൽ കാണാം. അവയിൽ ചിലത്–

∙ ഏകകക്ഷി ഭരണത്തിൻ കീഴിലായതിനാൽ ഹ്യൂബെയിൽ തീരുമാനമെടുക്കൽ വളരെ എളുപ്പമായിരുന്നു. ജനാധിപത്യ കേരളത്തിൽ കേന്ദ്ര–സംസ്ഥാന–തദ്ദേശ സർക്കാരുകളുടെ തീരുമാനങ്ങളിലെ ഐക്യവും ഐക്യമില്ലായ്മയും തീരുമാനങ്ങളെ ബാധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നിട്ടും അതു മികച്ച ഏകോപനംവഴി സമന്വയിപ്പിച്ചു ഫലപ്രദമായ നടപടികളുണ്ടായി.

∙ ഏകകക്ഷി ഭരണമായതിനാൽ, തീരുമാനങ്ങളും നടപടിക്രമങ്ങളും പരാജയപ്പെട്ടാലും ഹ്യൂബെയിൽ ഭരണകൂടത്തിന് അതു ഭീഷണിയായിരുന്നില്ല. മറുചോദ്യമുയരുന്ന പ്രശ്നമില്ലെന്നതിനാൽ ലോക്ഡൗൺ ശക്തമായിതന്നെ നടപ്പാക്കാൻ അവർക്കു സാധിച്ചു.  സാങ്കേതികവിദ്യയെ അവർ വലിയതോതിൽ ആശ്രയിച്ചു. കേരളത്തിലാകട്ടെ, അധികാരവികേന്ദ്രീകരണം വഴി അധികാരങ്ങൾ ലഭിച്ച തദ്ദേശഭരണകൂടങ്ങൾക്കായിരുന്നു ലോക്ഡൗൺകാലത്തു ചുമതലകളേറെയും. രോഗവ്യാപനം തടയാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ അവ വലിയതോതിൽ സഹായിച്ചു. അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ ജനാധിപത്യത്തിൽ സാധ്യതകളുണ്ടെന്നു കേരളം തെളിയിച്ചു. 

∙ രോഗബാധിതരുടെ എണ്ണം, പരിശോധനകളുടെ എണ്ണം, മരണസംഖ്യ തുടങ്ങിയവ ജനങ്ങളിലെത്തിക്കാൻ സുതാര്യമായ വിവരകൈമാറ്റ വ്യവസ്ഥ കേരളത്തിനു സാധ്യമായി. ഹ്യൂബെയിലാകട്ടെ ഭരണകൂടം പുറത്തുവിടുന്ന ഇത്തരം സംഖ്യകൾ പലപ്പോഴും വിവാദങ്ങൾക്കിടയാക്കി.

∙ ആരോഗ്യപരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഹ്യൂബെയും കേരളവും മുന്നിട്ടുനിൽക്കുന്നു. ഇതു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിലും രോഗവ്യാപനം തടയുന്നതിലും ആദ്യഘട്ടംമുതൽ ഏറെ സഹായകമായി. 

സിപിപിആർ പഠന റിപ്പോർട്ട് പുറത്തുവിടുന്നതിന്റെ ഭാഗമായി നടന്ന വെബിനാർ വ്യത്യസ്തവും ശക്തവുമായ അഭിപ്രായപ്രകടനങ്ങൾകൊണ്ടു ശ്രദ്ധിക്കപ്പെട്ടു. 

ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരിലും കേരളത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ചില ഗ്രാമങ്ങളിലും കോവിഡ് ഇതുവരെ പടരാതിരിക്കുന്നത് എങ്ങനെയെന്നതു പഠന വിധേയമാക്കണമെന്നു ‘റോ’ മുൻ ഡയറക്ടർ ജനറലും കേരളത്തിലെ മുൻ ഡിജിപിയുമായ പി.കെ. ഹോർമിസ് തരകൻ വെബിനാറിൽ അഭിപ്രായപ്പെട്ടു. സിപിപിആർ റിപ്പോർട്ട് അദ്ദേഹമാണു പ്രകാശനം ചെയ്തത്. ആലപ്പുഴ ജില്ലയിൽ ആയിരത്തോളം മാത്രം ജനസംഖ്യയുള്ള സ്വന്തം ഗ്രാമത്തിൽ രോഗവ്യാപനം തെല്ലുമുണ്ടായില്ലെന്നത് അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തിൽ രോഗം പടർന്നെങ്കിലും അതു നേരിടുന്നതിൽ മന്ത്രി കെ.കെ. ശൈലജയും ആരോഗ്യപ്രവർത്തകരും പൊലീസും വഹിച്ച പങ്ക് ശ്ലാഘനീയമായിരുന്നെന്നു ഹോർമിസ് തരകൻ അഭിപ്രായപ്പെട്ടു.

ചൈന കോവിഡ് പ്രതിരോധത്തിന് അവരുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ഏറെ ആശ്രയിച്ചെന്നും രോഗബാധിതരായ 92% പേരിലും അവരതു വിജയകരമായി പരീക്ഷിച്ചെന്നും ചൈനയിലെ മുൻ ഇന്ത്യൻ കോൺസൽ മുരളീധരൻ നായർ ചൂണ്ടിക്കാട്ടി. കേരളത്തിൽ ആയുർവേദവും ഹോമിയോപ്പതിയും പ്രതിരോധത്തിന് ഉപയോഗിച്ചിരുന്നു. അതു വിജയകരമായിരുന്നുവെന്ന അഭിപ്രായം എനിക്കുണ്ട്. അത് ഉറപ്പാക്കാൻ സമഗ്രപഠനത്തിനു കേരളം തയാറാകണമെന്നും ഭാവിയിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ അതു മികച്ച നാഴികക്കല്ലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഫെഡറൽ സംവിധാനമെന്നൊക്കെ പറയാമെങ്കിലും സാമ്പത്തികാധികാരം വലിയതോതിൽ കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണെന്നതു വലിയ പരിമിതിയാണെന്ന പക്ഷമായിരുന്നു ആരോഗ്യവകുപ്പു മുൻ അഡീ.ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റേത് ഇത്തരം പരിമിതികൾ പലപ്പോഴും കാര്യക്ഷമതയെ ദോഷകരമായി ബാധിക്കാറുണ്ട്. പക്ഷേ, ഇതു ഭരണഘടനാപരമാണെന്നതിനാൽ ഒന്നും ചെയ്യാനുമാകില്ല. 

ചൈനയിൽ വലിയ മുന്നേറ്റമാണ് ആരോഗ്യരംഗത്തുള്ളത്. പാശ്ചാത്യ രാജ്യങ്ങളെയോ കേരളത്തെയോ അതുമായി താരതമ്യം ചെയ്യാനാകില്ല. പരമ്പരാഗത ചികിത്സാ രീതികളെ അവർ അത്രമാത്രം വിജയകരമായി ആശ്രയിക്കുന്നുണ്ട്. പൊതുജനാരോഗ്യ പ്രചാരണ രംഗത്തു ചൈന ലോകത്തുതന്നെ ഏറ്റവും മുന്നിലാണ്. പുറം ലോകത്തേക്കു വലിയപ്രചാരം ലഭിക്കുന്നില്ലെങ്കിലും ചൈനയ്ക്കകത്തു ഇത്തരം നടപടികൾ വിജയകരമായി നടക്കുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയപ്രസ്ഥാനമെന്നതിലുപരി ബ്യൂറോക്രാറ്റിക് സംവിധാനമായി വേണം കാണാൻ.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവന്നതു കോവിഡ് പ്രതിരോധ പ്രവർത്തനത്തെ അനുകൂലമായി സഹായിച്ചെന്നും അദ്ദേഹം വിലയിരുത്തി. കമ്യൂണിറ്റി കിച്ചണും മറ്റും സജീവമാക്കാൻ പഞ്ചായത്ത് അംഗങ്ങളുംമറ്റും മത്സരിക്കുന്ന കാഴ്ച പലയിടത്തുമുണ്ടായി.  വൈകാതെ തിരഞ്ഞെടുപ്പു നടക്കുമെന്നതിനാൽ അവരിൽ പലർക്കും അതിൽനിന്നു വിട്ടുനിൽക്കാനുമാകുമായിരുന്നില്ല–രാജീവ് പറഞ്ഞു.

രോഗപ്രതിരോധ രംഗത്തു ചൈന മികവു കാണിക്കുന്നതായി പറയുന്നുണ്ടെങ്കിലും അതു പലപ്പോഴും പുറംലോകമറിയുന്നില്ലെന്നതു പോരായ്മയാണെന്നു റബർ ബോർഡ് ചെയർമാനും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ.കെ.എൻ.രാഘവൻ ചൂണ്ടിക്കാട്ടി. കേരളം രോഗപ്രതിരോധം നടത്തുന്നതു ലോകംതന്നെ ശ്രദ്ധിക്കുന്ന തരത്തിലാണ്. 

ലോകത്തു പലപ്പോഴും ലോകാരോഗ്യസംഘടന നേതൃത്വപരമായ പങ്കുവഹിച്ചില്ലെന്നതു ശ്രദ്ധിക്കപ്പെട്ടു. ലോകാരോഗ്യസംഘടന അവസരത്തിനൊത്തുയരണമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. പലപ്പോഴും ആശയക്കുഴപ്പങ്ങളുണ്ടാകുകയും ചെയ്തു. ലോകം ഭീഷണി നേരിട്ട സന്ദർഭത്തിൽ യുഎസ്എയും ചൈനയും ലോകതാത്പര്യത്തിനായി യോജിക്കുകയോ നേത‍‍ൃപരമായ പങ്കുവഹിക്കുകയോ ചെയ്തില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ  നമുക്കു സാധിച്ചതു സ്വതന്ത്ര മാധ്യമങ്ങളുടെ സാന്നിധ്യംകൊണ്ടായിരുന്നു. ചൈനയിൽ അതിന്റെ അഭാവമാണ് അവിടെ നടന്ന കാര്യങ്ങളുടെ യഥാർഥ ചിത്രം ലോകമറിയുന്നത് ഇല്ലാതാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

This news report was published in Manorama Online on January 21, 2021 Click here to read

Avatar photo
+ posts

Leave a Reply

Your email address will not be published. Required fields are marked *